12/19/10
10/15/10
I mIsS U...: ഗൂഗിള്‍ ടി.വി. സോണി അവതരിപ്പിച്ചു
ഗൂഗിള്‍ ടി.വി. സോണി അവതരിപ്പിച്ചു
ടെലിവിഷന്‍ എന്ന പരമ്പരാഗത മാധ്യമത്തെ ഒറ്റയടിക്ക് ഇന്റര്‍നെറ്റുമായി സമ്മേളിപ്പിക്കുന്ന സങ്കേതമാണ് ഗൂഗിള്‍ ടിവി. ഈ സങ്കേതം ഉപയോഗിച്ചിട്ടുള്ള ആദ്യ ടെലിവിഷന്‍ സോണി കമ്പനി അവതരിപ്പിച്ചു. അമേരിക്കയിലാണ് ആദ്യം ഇത്തരം ടിവികള്‍ ലഭ്യമാവുക. ഡിസംബറോടെ ഇത് മറ്റ് രാജ്യങ്ങളിലും വില്‍പ്പനയ്‌ക്കെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
24 ഇഞ്ച്, 32 ഇഞ്ച്, 40 ഇഞ്ച്, 46 ഇഞ്ച് വലിപ്പങ്ങളില്‍ നാല് മോഡലുകളാണ് സോണി ഇറക്കുന്നത്. ഇവയുടെ വില യഥാക്രമം 600 ഡോളര്‍ (26000 രൂപ), 800 ഡോളര്‍ (35000 രൂപ), 1000 ഡോളര്‍ (44000 രൂപ), 1400 ഡോളര്‍ (61000 രൂപ) എന്നിങ്ങനെയാണ്.
'ടെലിവിഷന്റെയും പൂര്‍ണ ഇന്റര്‍നെറ്റ് സെര്‍ച്ചിന്റെയും അനുഭവം ഒരുമിച്ച് ലഭ്യമാകുന്ന ലോകത്തെ ആദ്യ എച്ച്ഡിടിവിയാണ് സോണി ഇന്റര്‍നെറ്റ് ടിവി'യെന്ന് സോണിയുടെ സീനിയര്‍ വൈസ്പ്രസിഡന്റ് മൈക്ക് അബാറി പറഞ്ഞു.
ടെലിവിഷനെ ഇന്റര്‍നെറ്റ് ബ്രൗസിങിനുള്ള ഉപകരണം കൂടിയാക്കി മാറ്റുകയാണ് ഗൂഗിള്‍ ടിവി ചെയ്യുക. യുടൂബ് വീഡിയോകള്‍ ഇനി തടസ്സമില്ലാതെ ടെലിവിഷനില്‍ തന്നെ ആസ്വദിക്കാം.
ഇന്റല്‍ ആറ്റം പ്രോസസറും ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡുമാണ് ഗൂഗിള്‍ ടിവിയുടെ കാതല്‍. ഗൂഗിളിന്റെ തന്നെ ക്രോം ബ്രൗസറാണ് ഇതിലുള്ളത്.
ലോഗിടെക്കാണ് ഗൂഗിള്‍ ടിവിക്കാവശ്യമായ വയര്‍ലെസ് കീബോര്‍ഡ് നിര്‍മിക്കുന്നത്. ബില്‍ട്ടിന്‍ ഓപ്ടിക്കല്‍ മൗസോടു കൂടിയ ക്യുവര്‍ത്തി കീബോര്‍ഡ് ഉപയോഗിച്ച് സുഗമമായി ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാന്‍ കഴിയും.
9/2/10
cOMMONWEALTH GAMES DELHI 2010 THEME SONG REVIEW

ഓസ്കര്‍ നേടിയ ഇന്ത്യയുടെ അഭിമാനമായ എ.ആര്‍.റഹ്‍മാന്‍ ചിട്ടപ്പെടുത്തിയ കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ തീംസോങ് പോര എന്ന് ഗെയിംസ് എക്സിക്യുട്ടീവ് ബോര്‍ഡ് അംഗം വി.കെ.മല്‍ഹോത്ര തന്നെ പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ എന്തൊക്കെയാണ് തീം സോങ്ങിന്‍റെ തകരാറുകള്‍ എന്നു കണ്ടെത്താനുള്ള എളിയ ശ്രമമാണ് ഞാന്‍ നടത്തുന്നത്.
ക്ലാസിക്കല്‍ സംഗീതത്തിന്‍റെ അടിത്തറ റഹ്മാന് വേണ്ടുവോളമുണ്ടോ എന്ന കാര്യത്തില്‍ സംശയം ഉയര്‍ത്തുന്ന ഗാനമാണ് ഓയാരോ.കോറിയോഗ്രഫി തരക്കേടില്ല. റഹ്‍മാന്‍ ഗാനം നന്നായി ആലപിച്ചെങ്കിലും നൃത്തക്കാരുമായി ഇഴുകിച്ചേരുന്നതില്‍ പരാജയപ്പെട്ടു. പാതിയോടെ എത്തുന്ന നര്‍ത്തകിക്ക് ഒരു കമ്പനി കൊടുക്കുന്നതിനു പകരം അവളെ കണ്ടതേയില്ല എന്ന മട്ടില്‍ സൈഡിലേക്കു മാറി നിന്നു പാടുകയാണ്. രണ്ട്, സ്റ്റെപ്പുകള്‍ തന്നെ റഹ്‍മാന്‍ ആവര്‍ത്തിക്കുന്നതാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. കോറിയോഗ്രഫി മൊത്തത്തില്‍ നന്നായെങ്കിലും റഹ്‍മാന്‍ ഗാനനത്തിനനുസൃതമായി ചുവടു വയ്‍ക്കുന്നതില്‍ പരാജയപ്പെട്ടു.
റഹ്മാന്‍റെയും സംഘത്തിന്‍റെയും കോസ്‍റ്റ്യൂമിലും പല പല പ്രശ്നങ്ങളുമുണ്ട്. റഹ്മാന്‍ ഇട്ടിരിക്കുന്ന കറുത്ത കോട്ട് മറ്റാരുടെയോ ആണെന്ന് വ്യക്തമാണ്. അവശ്യത്തിന് ഇറക്കമുള്ള ഒന്ന് സ്വന്തമായി തയ്‍പിച്ചിരുന്നെങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നു. പിന്നെ, ഗാനത്തില്‍ മാത്രം ശ്രദ്ധിച്ചുകൊണ്ടുള്ള കാലഹരണപ്പെട്ട ആലാപനശൈലിയും റഹ്‍മാനെ ദോഷകരമായി ബാധിച്ചു.
ഗാനത്തെ പറ്റി പറയുമ്പോള്‍ വി.കെ.മല്‍ഹോര്‍ത്ത സോറി മല്‍ഹോത്ര പറയുന്നതുപോലെ സംഗതി അങ്ങു വന്നിട്ടില്ല. ഇത്രയും നാളായി നമ്മള്‍ ചെല്ലും ചെല്വും കൊടുത്ത് വളര്‍ത്തിയ റഹ്‍മാനില്‍ നിന്ന് ഇതൊന്നുമല്ല പ്രതീക്ഷിച്ചത്. സര്‍ക്കാരിന്‍റെ സ്വാധീനംകൊണ്ടും മല്‍ഹോര്‍ത്തയുടെയും മറ്റും പ്രഭാവംകൊണ്ടുമൊക്കെയാണ് കഴിഞ്ഞേന്‍റെ മുമ്പത്തെ തവണ ഓസ്കര്‍ ഒരെണ്ണം വെറുതെ കൊടുത്തത്. ഈ പാട്ടെങ്ങാനും ഓസ്കര്‍ കമ്മിറ്റി കേട്ടാല്‍ സര്‍ക്കാരിന്‍റെ പ്രതിച്ഛായയെപ്പോലും അത് ബാധിക്കും. ഗാനം ആലപിച്ചിരിക്കുന്നതും റഹ്‍മാന്‍ തന്നെയായതുകൊണ്ട് ആലാപനത്തെപ്പറ്റിയും പറയേണ്ടതുണ്ട്.
1. ഓയാരോ.. യേ ഇന്‍ഡിയ എന്നാണ് റഹ്‍മാന്‍ ആലപിക്കുന്നത്. സത്യത്തില്‍ ഇന്ത്യ അല്ലെങ്കില്‍ ഇന്‍ഡ്യ എന്നാണ് ആലപിക്കേണ്ടിയിരുന്നത്. ഇന്‍ഡ്യയെ ഇന്‍ഡിയ ആക്കുന്നത് വിഎസിനെപ്പോലുള്ളവര്‍ ശക്‍-തം, യുക്‍-തം എന്നൊക്കെ പറയുന്നതുപോലെയാണ്. അതുപോലെ തന്നെ അടുത്ത വരിയില്‍ ബുലാ- ലിയാ- എന്നു റഹ്‍മാന്‍ പ്ലെയിന്‍ ആയി പാടുകയാണ്. അങ്ങനെയാര്‍ക്കും പാടാന്‍ പറ്റും. ബുലാ എന്നത് കഴിഞ്ഞിട്ട് സംഗതി വന്നിട്ടില്ല, അതുപോലെ തന്നെ ദിയാ എന്നതു കഴിഞ്ഞിട്ടും. ശരിക്കും ബുലാഅആഅആഅആ…ലിയാഅആഅആഅആ എന്നു പാടേണ്ടിയിരുന്നു. ഇത് റീവര്‍ക്ക് ചെയ്യണമെന്നു മല്‍ഹോര്‍ത്ത പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ വളരെ പ്രധാനപ്പെട്ട ഈ മാറ്റം കൂടി വരുത്തിയാല്‍ പാട്ടു നന്നാവും.
2. മറ്റൊരു പ്രധാന പ്രശ്നം ഗാനത്തിന്‍റെ തുടക്കം മുതല്‍ ശ്രുതിഭംഗം അവസാനം വരെ തുടരുകയാണ്. റഹ്‍മാന്‍ ഒരു ശ്രുതിയില്‍ പാടുമ്പോള്‍ നാലരക്കട്ട താഴെയാണ് കോറസ് പാടുന്നത്. റെക്കോര്‍ഡിങ് സമയത്ത് ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നു. അല്ലെങ്കില്‍ ഏത് ശ്രുതിയില്‍ വേണമെങ്കിലും പാടാന്‍ പറ്റുന്ന എം.ജി.ശ്രീകുമാറിനെയോ മറ്റോ ഏല്‍പിച്ചാലും മതിയായിരുന്നു. ശ്രീക്കുട്ടനാകുമ്പോള്‍ ഏതു ഒന്നരക്കട്ടയും എട്ടരക്കട്ടയും ഒരുപോലിരിക്കുമെന്നതിനാല്‍ കോറസിന് ഏതു ശ്രുതിയിലും പാടാം.
3. ഗാനത്തിന്‍റെ റീ റിക്കോര്‍ഡിങ്ങിലും ഗുരുതരമായ തകരാറുകള്‍ കടന്നുകൂടിയിട്ടുണ്ട്. പ്രധാനമായും ഇലക്ട്രിക് ഗിത്താറിന്‍റെ അധിനിവേശമാണ്. ഗിത്താര്‍ ട്രാക്ക് ആദ്യന്തം ഗാനത്തോടൊപ്പം കിടക്കുകയാണ്. റെക്കോര്‍ഡിങ് നടക്കുന്ന സമയത്ത് ലെവല്‍ കുറച്ചുവയ്‍ക്കാന്‍ റെക്കോര്‍ഡിസ്റ്റ് ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. കൊച്ചി റിയാണിലോ മറ്റോ ചെയ്തിരുന്നെങ്കില്‍ നന്നായേനെ. ജാസ് ഡ്രമ്മിന്‍റെ കാര്യവും അങ്ങനെ തന്നെ, പ്രത്യേകിച്ച് ഒരു താളവുമില്ലാതെ അടിച്ചുകൊ്ടിരിക്കുകയാണ്. ഡ്രമ്മര്‍ കള്ളടിച്ചിട്ടാണ് വായിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. ചുമ്മാ കയ്യും വീശി അടിച്ചിരിക്കുകയാണ്, കൊള്ളുന്നിടത്തുനിന്നൊക്കെ ശബ്ദവും കേള്‍ക്കുന്നു, അത്രമാത്രം.
4. ഹമ്മിങ് ഒരിടത്തും ശരിയായിട്ടില്ല എന്നു പറയുമ്പോള്‍ റഹ്‍മാന് ഫീലടിക്കില്ലെന്നു വിചാരിക്കുന്നു. ക്ലാസിക്കല്‍ മ്യൂസികില്‍ വേണ്ടത്ര അടിത്തറയില്ലാത്തതാണ് റഹ്‍മാന്‍റെ പ്രശ്നം. ഗാനത്തിന്‍റെ ഇടക്കൊക്കെ ഒ-ഒ എന്ന പ്രയോഗത്തില്‍ അത് തെളിഞ്ഞു കാണാം. ഇങ്ങനെയാണോ ഒ-ഒ എന്നു വയ്‍ക്കുന്നത് ? സാധകത്തിന്‍റെ കുറവും നല്ലതുപോലെ അറിയാനുണ്ട്. ഒ-ഒ എന്നത് പന്ത് നിലത്തു തട്ടി തെറിക്കുന്നതുപോലെയാണ് ഇപ്പോള്‍ കിടക്കുന്നത്. പാട്ട് മല്‍ഹോര്‍ത്തയുടെ നേതൃത്വത്തില്‍ റീവര്‍ക്ക് ചെയ്യുമ്പോള്‍ അത് ഒഔഓ-ഒഔഓ എന്നു മാറ്റിയാല്‍ ക്ലാസിക്കല്‍ ടച്ചുണ്ടാവും.
5. അതുപോലെ സംഗീതസംവിധായകന്‍ എന്ന നിലയില്‍ റഹ്മാന്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ഉപകരണങ്ങളുടെ ലിസ്റ്റ് എടുത്താല്‍ 40-50 വരെ കാണും. എന്തിനാണ് ഇത്രയും ഉപകരണങ്ങള്‍ ? കീബോര്‍ഡും റിഥം കംപോസറും അത്യാവശ്യത്തിന് ഒരു വയലിനും തബലയും മാത്രം വച്ച് ചെയ്യാമായിരുന്ന ഗാനമാണ് ഈ 40-50 ഉപകരണങ്ങള്‍ വച്ച് റഹ്‍മാന്‍ ചെയ്തിരിക്കുന്നത്. കോമണ്‍വെല്‍ത്ത് (പൊതുമുതല്‍)എന്നു കേട്ടതുകൊണ്ട് നടത്തിയ ഒരു ധൂര്‍ത്ത് ആയേ ഇതിനെ കാണാന്‍ പറ്റൂ. ഇതില്‍ 10-15 തരം ഡ്രമ്മുകളും 7-8 ഗിത്താറുകളും സിതാര്‍,വീണ തുടങ്ങിയ പരമ്പാരതഗത ഉപകരണങ്ങളും നാലഞ്ചു കീബോര്‍ഡുകളും ഉപയോഗിച്ചിട്ടുണ്ട്. ഇന്നത്തെ സ്ഥിതിയില്‍ ഇതിനെല്ലാം കൂടി എത്രയാകും വാടക ? അഥവാ ഇതെല്ലാം മറ്റാരെങ്കിലും വാടകയ്‍ക്ക് എടുത്തു കൊടുത്തതാണെങ്കിലും വാടകയ്‍ക്ക് എടുത്തതെല്ലാം ഉപയോഗിക്കണമെന്ന അനാവശ്യമായ വാശി ഉപേക്ഷിക്കാമായിരുന്നു. അല്ലെങ്കില്‍ തന്നെ കീബോര്‍ഡും റിഥം കംപോസറും മാത്രം വച്ച് ഈ പാട്ട് ഇതിനെക്കാള്‍ ഭംഗിയായി അടുത്താഴ്ച മുതല്‍ ഗാനമേളകളില്‍ പാടുന്നത് കേള്‍ക്കാം.
താനിപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റഹ്‍മാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതോടെ റഹ്‍മാന്‍ ഒരു പാഠം പഠിക്കുമെന്നു തന്നെ ഞാന്‍ വിചാരിക്കുന്നു. മന്ത്രിമാരുടെ സജഷന്‍സ് ഒക്കെ നേരത്തെ കേട്ടിരുന്നെങ്കില്‍ പാട്ട് കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. എന്തായാലും പറ്റിപ്പോയ അബദ്ധം തിരിച്ചറിഞ്ഞ് സര്‍ക്കാര്‍ മറ്റൊരു തീം സോങ് ഉണ്ടാക്കാന്‍ ഉടന്‍ തന്നെ ജാസി ഗിഫ്‍റ്റിനെയോ മറ്റോ ചുമതലപ്പെടുത്തുമെന്ന് പ്രത്യാശിക്കുന്നു. റഹ്‍മാന്‍ ആറു മാസം കൊണ്ടാണ് ഈ ഗാനമുണ്ടാക്കിയതെങ്കില്‍ ആറു മണിക്കൂറിനുള്ളില്‍ ഇതിനെക്കാള്‍ കിടിലന്‍ ഗാനം ജാസി ഉണ്ടാക്കിത്തരും, നല്ല പാകത്തില്‍, ഹല്ല പിന്നെ !
8/19/10
അമേരിക്കയും പേടിക്കുന്ന 'വിക്കിലീക്ക്‌സ്'
സ്വാഭാവികമായും വായനക്കാര്‍ക്ക് സംശയം തോന്നാം, ഇത്ര വലിയ വിവരവിസ്‌ഫോടനം സൃഷ്ടിക്കുന്ന വിക്കിലീക്ക്‌സ് യഥാര്‍ഥത്തില്‍ എന്താണ്, ആരാണ് ഇതിന് പിന്നില്‍. അമേരിക്കയെപ്പോലും വിറപ്പിക്കാന്‍ പാകത്തില്‍ അതിനെങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. എന്നാല്‍, വിക്കിലീക്ക്‌സിന്റെ ചരിത്രം അല്‍പ്പമെങ്കിലും അറിയാവുന്നവര്‍ക്ക് ആ വെബ്‌സൈറ്റിനെപ്പറ്റി അത്ഭുതം തോന്നില്ല എന്നതാണ് വാസ്തവം. ഇതിനു മുമ്പും പലരെയും പ്രതിക്കൂട്ടിലാക്കുന്ന ഒട്ടേറെ വെളിപ്പെടുത്തലുകള്‍ നടത്തി വാര്‍ത്തകളില്‍ സ്ഥാനംപിടിച്ച സൈറ്റാണ് വിക്കിലീക്ക്‌സ്. ഇറാഖില്‍ അബു ഗരീബ് ജയിലിലെ 'പീഡന മാന്വലും', അമേരിക്കന്‍ സൈനികര്‍ യുദ്ധക്കുറ്റങ്ങള്‍ നടത്തുന്നതിന്റെ ജറ്റു വിമാനങ്ങളില്‍ നിന്നുള്ള വീഡിയോദൃശ്യങ്ങളും, 'സയന്റോളജി'യെന്ന അനുഷ്ഠാനക്രമത്തിന്റെ രഹസ്യങ്ങളും, എന്തിന് സാറാ പോലിന്റെ സ്വകാര്യ ഇമെയില്‍ സന്ദേശങ്ങള്‍ പോലും പുറത്തു കൊണ്ടുവരിക വഴി വിവാദങ്ങളും വിമര്‍ശനങ്ങളും, അതുപോലെ തന്നെ ബഹുമതികളും ഏറ്റുവാങ്ങിയിട്ടുള്ള സൈറ്റാണ് വിക്കിലീക്ക്‌സ്.
ഓസ്‌ട്രേലിയക്കാരനായ ജൂലിയന്‍ അസ്സാന്‍ജ് 2007 ജനവരിയിലാണ് സ്വീഡന്‍ കേന്ദ്രമായി വിക്കിലീക്ക്‌സ് സ്ഥാപിക്കുന്നത്. ഇതുവരെ 12 ലക്ഷം രഹസ്യരേഖകള്‍ ഇതിലൂടെ പരസ്യപ്പെടുത്തിയിട്ടുണ്ട്. നീതിക്കു വേണ്ടിയോ പ്രതികാരത്തിനു വേണ്ടിയോ ഉള്ള വെബ്ബ് ഉപഭോക്താക്കളുടെ അഭിവാഞ്ചയെയാണ് വിക്കിലീക്ക്‌സ് പ്രയോജനപ്പെടുത്തുന്നത്. കമ്പനികളിലെ മുന്‍ഉദ്യോഗസ്ഥരും മുന്‍ഉടമസ്ഥരുമൊക്കെ വിക്കിലീക്ക്‌സിലേക്ക് രേഖകള്‍ ചോര്‍ത്തിക്കൊടുക്കുന്നു. അമേരിക്കന്‍ സൈനികര്‍ ഇറാഖിലെ അബു ഗരീബ് തടവറയില്‍ നടത്തിയ ക്രൂരവും നിന്ദ്യവുമായ പീഢനമുറകള്‍ തുറന്നുകാട്ടുക വഴി അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മതി നേടാന്‍ വിക്കിലീക്ക്‌സിന് കഴിഞ്ഞു. ആ തടവറ അടച്ചുപൂട്ടാനുള്ള യു.എസ്.പ്രസിഡന്റ് ബാരക് ഒബാമയുടെ തീരുമാനത്തിന് പിന്നില്‍ പോലും വിക്കിലീക്ക്‌സിന്റെ വെളിപ്പെടുത്തുലുകള്‍ സ്വാധീനം ചെലുത്തിയതായി നിരീക്ഷകര്‍ കരുതുന്നു.
സണ്‍ഷൈന്‍ പ്രസ്സ് എന്ന സംഘടനയുടെ നേതൃത്വത്തിലുള്ള വിക്കിലീക്ക്‌സിലേക്ക് ഇന്റര്‍നെറ്റ് സൗകര്യമുള്ള ആര്‍ക്കും വിവരം നല്‍കാം. പക്ഷേ, അതുകൊണ്ടു മാത്രം ഒരു വിവരമോ രേഖയോ പ്രസിദ്ധീകരിക്കപ്പെടണം എന്നില്ല. കര്‍ക്കശമായ എഡിറ്റോറിയല്‍ നയത്തിന്റെ വെളിച്ചത്തിലേ വിക്കിലീക്ക്‌സില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കപ്പെടൂ. 'ഏഷ്യ, മുന്‍സോവിയറ്റ് മേഖല, സബ് സാഹാറന്‍ ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ അടിച്ചമര്‍ത്തല്‍ ഭരണകൂടങ്ങളുടെ ചെയ്തികള്‍ തുറുന്നു കാട്ടുക, സര്‍ക്കാരുകളുടെയോ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെയോ അധാര്‍മിക പ്രവൃത്തികള്‍ തുറന്നു കാട്ടാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കുക' എന്നിവയാണ് വിക്കിലീക്ക്‌സിന്റെ അടിസ്ഥാന താത്പര്യമെന്ന് സൈറ്റ് പറയുന്നു. ഇപ്പോഴത്തെ എഡിറ്റോറിയല്‍ നയമനുസരിച്ച് 'രാഷ്ട്രീയമോ ചരിത്രപരമോ ധാര്‍മികമോ ആയ വിഷയങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ മാത്രമേ പ്രസിദ്ധീകരിക്കൂ'. സബ്മിറ്റ് ചെയ്യപ്പെടുന്ന രേഖകളും വിവരങ്ങളും പ്രസിദ്ധീകരണത്തിന് മുമ്പ് അഞ്ച് പരിശോധകര്‍ കര്‍ക്കശമായി വിലയിരുത്തുക മാത്രമല്ല, രേഖകള്‍ സമര്‍പ്പിച്ച വ്യക്തിയുടെ 'പശ്ചാത്തലം' നോക്കുക കൂടി ചെയ്യുമെന്ന് ഈ വര്‍ഷമാദ്യം അസ്സാന്‍ജ് പ്രസ്താവിക്കുകയുണ്ടായി.
വിവിരവിനിമയ സ്വാതന്ത്ര്യത്തിന് സ്വയം സമര്‍പ്പിച്ചിരിക്കുന്ന ഈ സൈറ്റ് പ്രശസ്തമാണെങ്കിലും അതിന്റെ സ്ഥാപകന്‍ അത്ര പ്രശസ്തിയാഗ്രഹിക്കാത്ത വ്യക്തിയാണ്. നിഗൂഢമായ ജീവിതമാണ് സൈറ്റിന്റെ സ്ഥാപകനായ ജൂലിയന്‍ അസ്സാന്‍ജ് നയിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ജനിച്ച അസ്സാന്‍ജ് പതിനേഴാം വയസ്സില്‍ വീടുവിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. 39 -കാരനായ അസ്സാന്‍ജിന് സ്ഥിരം മേല്‍വിലാസമില്ല. അപൂര്‍വമായി മാത്രമേ പുറത്ത് പ്രത്യക്ഷപ്പെടാറുള്ളു, അതും സാധാരണഗതിയില്‍ സ്വീഡനിലോ ഐസ്‌ലന്‍ഡിലോ മാത്രം. ഇന്റര്‍നെറ്റില്‍ അജ്ഞാതനായിരിക്കാനുള്ള നിയമപരിരക്ഷ നല്‍കുന്ന രാജ്യങ്ങളാണ് ഇവ രണ്ടും. അപൂര്‍വമായി മാത്രമേ അസ്സാന്‍ജ് അഭിമുഖങ്ങള്‍ അനുവദിക്കാറുള്ളു. അടുത്തയിടെ അമേരിക്കയിലെ 'വയേര്‍ഡ്' (Wired) മാഗസിന് അനുവദിച്ച അഭിമുഖത്തില്‍, വന്‍തോതില്‍ രേഖകള്‍ തന്റെ പക്കലെത്തുന്നുണ്ടെങ്കിലും, അവയുടെ നിജസ്ഥിതി പരിശോധിക്കാനുള്ള വോളണ്ടിയര്‍മാരുടെ അഭാവം മൂലം വെളിപ്പെടുത്താന്‍ കഴിയുന്നില്ല എന്ന് പറയുകയുണ്ടായി. ഏതായാലും, മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഇത്രകാലവും സാധ്യമാകാത്ത തരത്തിലുള്ള വിക്കിലീക്ക്‌സിന്റെ പ്രവര്‍ത്തനം ലോകത്ത് പലരുടെയും ഉറക്കം കെടുത്തുകയാണ്. (കടപ്പാട് : വിക്കിലീക്ക്‌സ്, ടെലഗ്രാഫ്, ബി.ബി.സി.ന്യൂസ്,Mathrubhumi).